കൊച്ചി: ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് മൂലം ആദിവാസി ബാലന്‍ ചികിത്സ കിട്ടാതെ മരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ ആദിവാസിക്കോളനിയിലെ ബിജുവിനാണ് ദാരുണാന്ത്യം.

ശര്‍ദ്ദിച്ച് അവശനായതിനെ തുടര്‍ന്നാണ് ബിജുവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബിജു താമസിക്കുന്ന കുട്ടമ്പുഴ തലവച്ചപ്പാറ ആദിവാസി കോളനിയില്‍ നിന്ന് പുറത്തെത്താനുള്ള വഴി അതീവ ദുര്‍ഘടമാണ്.ഈ വഴികള്‍ താണ്ടി പൂയംകുട്ടിക്ക് സമീപമുള്ള ബ്ളാവനകടവില്‍ ബന്ധുക്കള്‍ എത്തിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാല്‍ പുഴ കടക്കാന്‍ കാത്ത് നില്‍ക്കേണ്ടി വന്നു.

ഒടുവി‍ല്‍ ഒന്നരമണിക്കൂര്‍ വൈകി വള്ളത്തില്‍ മറുകര എത്തിച്ചു.അപ്പോഴേക്കും രാത്രി 12 മണിയായിരുന്നു. അശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ ബിജു മരിച്ചു. അരമണിക്കൂര്‍ മുന്‍‍പെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്

തലേദിവസം പെയ്ത മഴയില്‍ പുഴയില്‍ വെള്ളം നിറഞ്ഞതാണ് മറുകരയിലെത്തിക്കാന്‍ വൈകിയതിന് കാരണം. ബ്ളാവനക്കടവില്‍ നിന്ന് പുറത്തെത്താന്‍ പാലം വേണമെന്ന കോളനിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഒപ്പം ദുര്‍ഘടമായി റോഡുകള്‍ നന്നാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ സമാനമായി സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.