ആദിവാസി യുവതികളെ കാണാനില്ല; ഒരാളെ കാണാതായിട്ട് ഒരു മാസം
- ആദിവാസി യുവതികളെ കാണാനില്ല; ഒരാളെ കാണാതായിട്ട് ഒരു മാസം
കോഴിക്കോട്: കോടഞ്ചേരി നെല്ലിപ്പൊയിൽ കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ടു ആദിവാസി സ്ത്രീകളെ കാണാതായി. ഇതിൽ ഒരാളുടെ ബന്ധുക്കള്‍ ഒരു മാസം മുന്പ് കോടഞ്ചേരി പൊലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആരോപണമുണ്ട്.
45 കാരിയായ വെള്ളാഗെയാണ് കാണാതായ ഒരാള്‍ . ഒരു മാസം മുന്പ് അയൽവാസികള്‍ക്കൊപ്പം കാട്ടിൽ പോയതാണ്. പിന്നെ മടങ്ങി വന്നില്ല .വഴിക്കു വച്ച് പിരിഞ്ഞെന്നാണ് ഒപ്പം കാട്ടിൽ പോയവര്‍ പറയുന്നത്. കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോടഞ്ചേരി പൊലീസിന് പരാതി നല്‍കി. കോളനിയിലെത്തി വെള്ളാഗയ്ക്ക് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു . എന്നാൽ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. അതേസമയം വെള്ളാഗയ്ക്കായുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്‍റെ മറുപടി.
ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ മാതയെയും സമാന സാഹചര്യത്തിൽ കാണാതായി. കുട്ടികളെ ഇപ്പോള്‍ നോക്കുന്നത് അയല്‍ വാസികളാണ്. മാതയുടെ ബന്ധുക്കള്‍ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. വേനല്‍ക്കാലത്ത് കാട്ടിലെ പുഴയുടെ തീരത്ത് തങ്ങള്‍ വിശ്രമിക്കാൻ പോകാറുണ്ടെന്നും അങ്ങനെ മാതയും പോയതാകാമെന്നാണ് നെല്ലിപ്പൊയിൽ കോളനി വാസികള്‍ പറയുന്നത്.