ദില്ലി: മുത്തലഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നാളത്തേക്ക് മാറ്റും. ബില്ലില്‍ മാറ്റംവേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. മൂന്ന് വര്‍ഷം ശിക്ഷനല്‍കുന്ന വ്യവസ്ഥ മാറ്റണം എന്നാണ് പ്രതിപക്ഷം ആവശ്യം.

മുത്തലഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് നിയമനിര്‍മ്മാണത്തിനുള്ള രാജ്യസഭയുടെ അജണ്ടയില്‍ മൂന്നാമത്തെ ഇനമായാണ് ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലില്‍ സമവായം ഉണ്ടാക്കാന്‍ രാവിലെ സര്‍ക്കാര്‍ നടത്തിയ നീക്കം വിജയിച്ചില്ല. മൂന്ന് വര്‍ഷത്തെ തടവുശിക്ഷ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് നല്‍കാനുള്ള വ്യവസ്ഥ എടുത്തുകളയണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

രാവിലെ പ്രതിപക്ഷ പാര്‍ടികളുടെ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ടികളും പ്രകടിപ്പിച്ചത്. സമവായം ആകാത്തതിനാല്‍ നാളെ രണ്ടു മണിക്ക് ബില്ല് അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. രാജ്യത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു.

ജമ്മുകശ്‍മീരില്‍ ഭീകരാക്രമണങ്ങളില്‍ മരിക്കുന്ന സുരക്ഷാസൈനികരുടെ എണ്ണം കൂടുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഇക്കാര്യം രാഷ്‌ട്രീയവത്കരിക്കുകയാണെന്നും 580 ഭീകരരെ മൂന്നുവര്‍ഷത്തില്‍ കശ്‍മീരില്‍ വധിക്കാനായെന്നും പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ മറുപടി നല്‍കി. സര്‍ക്കാരിന്‍റെ ഈ മറുപടി ലോക്‌സഭയില്‍ അല്പനേരം ഒച്ചപ്പാടിന് ഇടയാക്കി.