വീടിന് 200 മീറ്റര്‍ അകലെ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്.

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകമല്ലെന്നും തോക്ക് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നും സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലെ ബിജെപി നേതാവ് ബിശ്വജിത്ത് പാല്‍ (35) ആണ് മരിച്ചത്. വീടിന് 200 മീറ്റര്‍ അകലെ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. സമീപത്ത് നിന്ന് ഒരു പിസ്റ്റളും ബിശ്വജിത്തിന്റെ ബാഗും സ്കൂട്ടറും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പിസ്റ്റളിന്റെ ഉടമയായ പ്രജ്ഞിത് ഭൗമികിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയും സുഹൃത്തുമായ ഇയാളുടെ വീടിന് മുന്നിലാണ് ബിശ്വജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമല്ലെന്നാണ് സുഹൃത്തിന്റെ വാദം. തന്റെ പിസ്റ്റള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചാണ് ബിശ്വജിത്ത് എത്തിയതെന്നും അത് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.