അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നോടെ അവസാനിക്കും. ഹിന്ദുത്വം പറയാതെ ബി.ജെ.പിയും കോണ്‍ഗ്രസിനെ വിമര്‍ശിക്കാതെ സിപിഎമ്മും തന്ത്രപരമായ രാഷ്ട്രീയ സമീപനമാണ് ത്രിപുരയില്‍ സ്വീകരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൃപുരയെ വികസനമില്ലാത്ത സംസ്ഥാനമാക്കി മാറ്റിയെന്ന ആരോപണവുമായി മാറ്റത്തിന് ഒരു വോട്ട് എന്ന പ്രചരണമാണ് ബി.ജെ.പി ഉയര്‍ത്തുവന്നത്. അറുപതംഗ നിയമസഭയില്‍ 57 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. തൃപുര ലാന്റ് പ്രക്ഷോഭം നടത്തുന്ന ആദിവാസി സംഘടനയായ ഐ.പി.എഫ്.ടിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ബി.ജെ.പി 51 സീറ്റിലും മത്സരിക്കുന്നു. അധികാരത്തില്‍ എത്താന്‍ ഏത് രീതിയും സ്വീകരിക്കും എന്നതിന്റെ തെളിവാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യമെന്ന് സിപിഎം നേതാവ് ബൃന്ദകാരാട്ട് അഗര്‍ത്തലയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വികസനവിരുദ്ധരെന്ന് സിപിഎമ്മിനെ മോദി ആരോപിക്കുമ്പോള്‍ മോദി സര്‍ക്കാരിന് കീഴിലെ ജനവിരുദ്ധ നയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മണിക് സര്‍ക്കാരിന്റെ പ്രചരണം. ഇന്ധനവില വര്‍ദ്ധന, കോര്‍പ്പറേറ്റ് പ്രീണനം അങ്ങനെ തുടങ്ങി ബി.ജെ.പിയെ കടന്നാക്രമിക്കുന്ന മണിക് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അതുപോലെ ആക്രമിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുപിടിച്ച കോണ്‍ഗ്രസ് ഇത്തവണ പ്രചരണ രംഗത്ത് ഏറെ പുറകിലാണ്.ത്രിപുരയില പ്രാദേശിക വാദം പ്രചരണ വിഷയമാക്കുന്ന ബി.ജെ.പിയാകട്ടെ ഹിന്ദുത്വവും പ്രചരണരംഗത്ത് നിന്ന് മാറ്റിവെക്കുന്നു. ഒരു ദിവസത്തെ പ്രചരണം ബാക്കിയിരിക്കെ അവസാന വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ പാര്‍ടികളും.