ന്യൂയോര്‍ക്ക് : പോണ്‍ നടി സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മറ്റൊരു ആരോപണം കൂടി. മുന്‍ പ്ലേ ബോയ് മോഡല്‍ കരണ്‍ മഗ്‌ഡോഗലാണ് ട്രംപുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

2006ല്‍ തങ്ങള്‍ക്കിടയില്‍ ബന്ധം നിലനിന്നിരുന്നു. ഒമ്പത് മാസം മാത്രമാണ് ഈ ബന്ധം തുടര്‍ന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഈ ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നുവെന്നും കരണ്‍ പറയുന്നു. 

ദ ന്യൂയോര്‍ക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരണിന്റെ വിവാദ വെളിപ്പെടുത്തല്‍. അതേസമയം ആരോപണത്തോട് വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കരണുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം ട്രംപ് മുമ്പ് നിഷേധിച്ചിട്ടുള്ളതാണെന്ന് എന്‍ബിസി വ്യക്തമാക്കി. 

സ്റ്റെഫാനി ക്ലിഫോര്‍ഡിന് പുറമെ പോണ്‍ നായികയായ ജെസീക്ക ഡ്രാക്കയുള്‍പ്പെടെ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഗോള്‍ഫ് മത്സരത്തിനിടെ പരിചയപ്പെട്ട തന്നെ ട്രംപ് മുറിയിലേക്ക് ക്ഷണിച്ചു. കൂട്ടുകാരികളുമൊത്ത് അവിടെയെത്തിയ തന്നെ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചുവെന്നും ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സ്റ്റെഫാനി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.