വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ദേശീയ രഹസ്യാന്വേഷണ വിഭാഗ മേധാവിയും വീണ്ടും ഏറ്റുമുട്ടുന്നു. റഷ്യയുടെ കൈയിലെ രഹസ്യരേഖകളെച്ചൊല്ലിയാണ് തര്‍ക്കം. ട്രംപിന്റെ സംഘത്തില്‍ പെട്ട കൂടുതല്‍ പേര്‍ റഷ്യയെ വിമര്‍ശിച്ചു. അതിനിടെ എത്തിക്‌സ് ഓഫീസും ട്രംപിനെതിരെ രംഗത്തെത്തി.

റഷ്യയുടെ കൈയില്‍ ട്രംപിന്റെ രഹസ്യങ്ങളടങ്ങിയ ഡോസിയര്‍ ഉണ്ടെന്ന വിവരം പുറത്തുവിട്ടത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതിനെയാണ് ദേശീയ രഹസ്യന്വേഷണ വിഭഗം തലവന്‍ ജെയിംസ് ക്ലാപര്‍ എതിര്‍ത്തത്. റഷ്യയുടെ കൈയിലെ ഡോസിയറിനെക്കുറിച്ച് വിവരങ്ങള്‍ ഒബാമയേയും ട്രിപനെയും ധരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ലാപര്‍ വിശദീകരിച്ചു. അതോടെ ഡോസിയറിനെക്കുറിച്ച വാര്‍ത്ത സത്യമാണെന്നും ഉറപ്പായിരിക്കുന്നു. എത്തിക്‌സ് ഓഫിസിന്റെ എതിര്‍പ്പും വിനയായിരിക്കുകയാണ്. 

ബിസിനസ് സാമ്രാജ്യം മക്കള്‍ക്ക് കൈമാറുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ബിസിനസ് സാമ്രാജ്യത്തിന്റെ കൈമാറ്റമല്ല വില്‍പനയാണ് കീഴ്വഴക്കമെന്നാണ് എത്തിക്‌സ് ഓഫീസിന്റെ നിലപാട്. നിയുക്ത സെക്രട്ടറിമാരും ട്രംപിന്റെ പ്രഖ്യാപിത നയങ്ങളോട് വിയോജിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. നിയുക്ത വിദേശകാര്യസെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ റഷ്യ അപകടകാരിയാണെന്നും യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതിനെ പിന്തുണക്കുന്നുവെന്നും സെനറ്റിനെ അറിയിച്ചു. നീതിന്യായവകുപ്പ് മേധാവിയായി ട്രംപ് നിര്‍ദ്ദേശിച്ച ജെഫ് സെഷന്‍സ് വാട്ടര്‍ബോഡിംഗ് എന്ന ശിക്ഷാരീതിയെയും മുസ്ലിം നിരോധനത്തെയും എതിര്‍ത്തു. ഒന്നിനോടും ട്രംപ് പ്രതികരിച്ചിട്ടില്ല.