ബിസിനസ് അവസാനിപ്പിക്കില്ലെന്ന് ട്രംപ്
ഒരു ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ച് വ്യവസായങ്ങൾ കൈമാറുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്‍റിന്‍റെ ആസ്തികൾ പാടില്ലെന്ന് നിയമമില്ല, പക്ഷേ മുൻ പ്രസിഡന്‍റുമാരെല്ലാം വ്യവസായങ്ങൾ കൈമാറിയിട്ടുണ്ട്. ഫോർബ്സ് മാഗസിന്‍റെ കണക്കനുസരിച്ച് ട്രംപിന് 3.7 ബില്യന്റെ ആസ്തിയുണ്ട്.
വാഷിംഗ്ടണിൽ അടുത്ത കാലത്ത് തുറന്ന ട്രംപ് ഹോട്ടലാണ് വിവാദപട്ടികയിൽ മുന്നിൽ, ഹോട്ടൽ പണിത ഭൂമി സർക്കാരിന്‍റെതാണ്. അധികാരമേൽക്കുന്നതോടെ ട്രംപ് ഒരേസമയം ഉടമസ്ഥനും വാടകക്കാരനുമാകും. മാത്രമല്ല, പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനമേൽക്കൽ ചടങ്ങിനെത്തുന്ന അതിഥികൾക്ക് ട്രംപ് ഹോട്ടലിലും താമസസൗകര്യമൊരുക്കുന്നുണ്ട്. അതുതന്നെ ലാഭക്കച്ചവടമാണ് ട്രംപ് എന്ന വ്യവസായിയെ സംബന്ധിച്ച്.
സിഐഎ മുൻ ഡയറക്ടറും സൈനികമേധാവിയുമായിരുന്ന ഡേവിഡ് പട്രോസ് ട്രംപ് ടീമിൽ അംഗമാകാൻ തയ്യാറെനന്ന അറിയിച്ചത് മറ്റൊരു ചർച്ചാവിഷയമായിരിക്കയാണ്. വിവാഹേതര ബന്ധം പുറത്തായതിനെത്തുടർന്ന് സ്ഥാനം രാജിവെക്കേണ്ടിവന്ന ഡേവിഡ് പട്രോസ് രാജ്യത്തിന്‍റെ മികച്ച സൈനികമേധാവികളിൽ ഒരാളായിരുന്നു.
പ്രഖ്യാപനങ്ങളില്‍ നിന്ന് പിന്നോട്ടുപോകുന്നത് തുടരുകയാണ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം അസംബന്ധമെന്ന് പറഞ്ഞിരുന്ന ട്രംപ് ഇപ്പോൾ അത് തെറ്റെന്ന് അംഗീകരിച്ചിരിക്കുന്നു. പക്ഷേ ആസ്തികളുടെ കാര്യത്തിൽ ട്രംപിനെതിരെ പ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണ് ഡമോക്രാറ്റ് സെനറ്റർമാർ. ഇക്കാര്യത്തിൽ ട്രംപ് പ്രതികരിച്ചിട്ടില്ല.