ഡനാംഗ് (വിയറ്റ്‌നാം): ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ- പസഫിക് എക്കണോമിക് കോര്‍പ്പറേഷന്റെ വാര്‍ഷിക ഉച്ചകോടിയില്‍ സിഇഒമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയേയും പ്രധാനമന്ത്രിയേയും ട്രംപ് വാനോളം പുകഴ്ത്തിത്.

പുതിയ നയങ്ങളിലൂടെ സാമ്പത്തിക മേഖലയില്‍ അത്ഭുതവഹമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചതെന്നും വിശാലമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മോദി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം രാജ്യത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ. നൂറ് കോടിയിലധികം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ', ട്രംപ് പറഞ്ഞു. മദ്ധ്യവര്‍ഗത്തിന് ജോലി നല്‍കുന്നതിനുള്ള പുതിയൊരു ലോകം തന്നെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയറ്റ്നാമിലേക്കു തിരിക്കുംമുൻപ് ചൈനീസ് പ്രസി‍ഡന്റുമാിയ കൂടിക്കാഴ്ച നടത്തിയ ട്രംപ് അദ്ദേഹത്തെയും പ്രശംസകൊണ്ട് മൂടിയിരുന്നു.ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഷീ ചിൻപിങ് എന്ന് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അദ്ദേഹം വളരെ ബഹുമാന്യനും ചൈനീസ് ജനതയുടെ ശക്തനായ പ്രതിനിധിയുമാണ്. അദ്ദേഹത്തിന്റെയും പത്നി പെങ് ലിയുവാന്റെയും ആതിഥ്യം സ്വീകരിക്കാൻ സാധിച്ചതു വളരെ മഹത്തരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.