Asianet News MalayalamAsianet News Malayalam

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറി

  • ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറി
  • ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ
  • ട്രംപിന്റെ നീക്കത്തെ ഫ്രാൻസും ബ്രിട്ടനും ജർമ്മനിയും അപലപിച്ചു
Trump withdraw Iran nuclear deal

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു അമേരിക്ക പിൻമാറി. ഇറാനുമേൽ സാന്പത്തിക ഉപരോധം പുനസ്ഥാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ട്രംപിന്റെ നീക്കത്തെ ഫ്രാൻസും ബ്രിട്ടനും ജർമ്മനിയും അപലപിച്ചു.

രാജ്യത്തെ പൗരൻ എന്ന നിലയിൽ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ തുടക്കം. കരാർ ഏകപക്ഷീയമായിരുന്നെന്നും ഇറാൻ കരാറിനോട് നീതി പുലർത്തിയിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ഇന്നേവരെയില്ലാത്ത വിധം കനത്ത 'പ്രശ്നങ്ങൾ' ഇറാൻ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ നീക്കത്തിന് ശക്തമായ മറുപടിയുമായി ഇറാനും രംഗത്തെത്തി. ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്.

കരാറിൽ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള പരിപാടികൾ പുനരാരംഭിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി വ്യക്തമാക്കി.

അതേസമയം അമേരിക്കയുടെ നീക്കത്തെ  ഫ്രാൻസും ബ്രിട്ടനും ജർമ്മനിയും   സംയുക്തമായി അപലപിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. കരാറിന്മേലുള്ള പ്രതിബദ്ധത തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി. 2015ലാണ്​ ഇറാൻ , അമേരിക്ക​, യുകെ, ഫ്രാൻസ്​, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂനിയൻ എന്നിവരുമായി  കരാറിൽ ഒപ്പിടുന്നത്.

Follow Us:
Download App:
  • android
  • ios