തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസിൽ നിര്‍ണായക വഴിത്തിരിവ്. ഉദയകുമാര്‍ മരിച്ചത് ലോകപ്പ് മർദ്ദനം മൂലമാണെന്നതിന് ശാസ്‌ത്രീയ സ്ഥിരീകരണമായി. മരണം മാരകമായ മർദ്ദനം മൂലമെന്ന് ഫോറൻസിക് വിദഗ്ദ ഡോ.ശ്രീകുമാരി സിബിഐ കോടതിയിൽ മൊഴി നൽകി. പ്രധാന സാക്ഷി ഉള്‍പ്പടെ കൂറുമാറിയ കേസിൽ ഡോ. ശ്രീകുമാരിയുടെ മൊഴി ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്.

2005 സെപ്തബര്‍ 29നാണ് മോഷണ കുറ്റം ആരോപിച്ച് ഉദയകുമാര്‍ എന്ന യുവാവിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ മരണമടഞ്ഞു. കേസ് ഇല്ലാതാക്കാൻ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.