കുടുംബത്തോടൊപ്പം സഞ്ചരിച്ച യുവാവിന് ടിടിഇയുടെ മർദ്ദനമേറ്റു
ടിക്കറ്റ് പരിശോധിക്കാനായെത്തിയ ടി.ടി.ഇ സൂരജ് സിംഗ് നൗഷാദിനോട് പിഴ അടക്കാൻ ആവശ്യപ്പെട്ടു. 500 രൂപ അടയ്ക്കണമെന്നാണ് ടിക്കറ്റിൽ എഴുതിയത്.
കോഴിക്കോട്: കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ടിക്കറ്റ് പരിശോധകന്റെ മർദ്ദനം.മംഗള എക്സപ്രസിൽ യാത്ര ചെയ്യ്ത മലപ്പുറം സ്വദേശിക്കാണ് ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദ്ദനമേറ്റത്.
മംഗള എക്സ്പ്രസിൽ തിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശി നൗഷാദും കുടുംബവും.ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിലാണ് യാത്ര ചെയ്തത്. ടിക്കറ്റ് പരിശോധിക്കാനായെത്തിയ ടി.ടി.ഇ സൂരജ് സിംഗ് നൗഷാദിനോട് പിഴ അടക്കാൻ ആവശ്യപ്പെട്ടു. 500 രൂപ അടയ്ക്കണമെന്നാണ് ടിക്കറ്റിൽ എഴുതിയത്.
ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ പണമടക്കാൻ നൗഷാദ് തയ്യാറായെങ്കിലും രസീത് നൽകാൻ ടിടിഇ വിസ്സമതിച്ചു. ഇതേ ചൊല്ലിയുള്ള തർക്കത്തിനിടെ പ്രകോപിതനായ ടിടിഇ മർദ്ദിക്കുകയായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. തുടർന്ന് ടിടിഇ സൂരജ് സിംഗിനെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. പരാതിയിൽ ടിടിഇക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി റെയിൽവെ സ്റ്റേഷൻ പൊലീസ് പറഞ്ഞു.