ചെന്നൈ: ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിന്‍റെ തലേന്ന്, അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ടിടിവി ദിനകരൻ പക്ഷം പുറത്തു വിട്ടു. വിവാദങ്ങളവസാനിപ്പിയ്ക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്നും ഇത് ജയലളിതയുടെ മരണം അന്വേഷിയ്ക്കുന്ന കമ്മീഷന് നൽകുമെന്നും ദിനകരൻ പക്ഷം വ്യക്തമാക്കി. വലിയ നിയമക്കുരുക്കിന് ഇടയാക്കാവുന്ന ഈ വീഡിയോ പുറത്തുവിടുക വഴി ആർ കെ നഗറിൽ എങ്ങനെയെങ്കിലും ജയമുറപ്പിയ്ക്കാനാണ് ദിനകരൻ ശ്രമിയ്ക്കുന്നത്.
സിനിമാഗാനങ്ങൾ കേട്ട് ആശുപത്രിക്കിടക്കയിൽ കിടന്ന് ജ്യൂസ് കുടിയ്ക്കുന്ന ജയലളിതയുടെ ദൃശ്യങ്ങൾ ശശികല പകർത്തിയതാണെന്നാണ് ദിനകരൻ പക്ഷത്തിന്‍റെ അവകാശവാദം. സ്വകാര്യത കണക്കിലെടുത്താണ് ഈ വീഡിയോ ഇതുവരെ പുറത്തു വിടാതിരുന്നതെന്നും തെരഞ്ഞെടുപ്പിൽ ദിനകരനും ശശികലയ്ക്കുമെതിരെ അപവാദപ്രചാരണങ്ങൾ നടത്തിയവർക്കുള്ള മറുപടിയാണിതെന്നും ദിനകരൻ പക്ഷത്തു നിന്ന് അയോഗ്യനാക്കപ്പെട്ട എംഎൽഎ വെട്രിവേൽ പറയുന്നു.
ആശുപത്രിക്കിടക്കയിൽ ജയലളിത ഒരിയ്ക്കലും സ്വബോധം വീണ്ടെടുത്തിരുന്നില്ലെന്നും പിന്നീട് മരിച്ചുവെന്നും അതിനാലാണ് അവരെ കാണാൻ ആരെയും ശശികല അനുവദിയ്ക്കാതിരുന്നതെന്നും ഉൾപ്പടെയുള്ള ആരോപണങ്ങൾക്കെതിരെ അവസാനത്തെ അടവും പയറ്റുകയാണ് ദിനകരൻ. എങ്ങനെയെങ്കിലും നാളത്തെ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണ് ലക്ഷ്യം. എന്നാൽ ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനിടെ ഇത്തരം വീഡിയോ പുറത്തുവിടുന്നത് നിയമപരമായി ദിനകരന് തന്നെ തിരിച്ചടിയായേക്കും.
ഇമേജിനെപ്പറ്റി എന്നും ബോധവതിയായിരുന്ന ജയലളിത ജീവിച്ചിരുന്നെങ്കിൽ ഒരിയ്ക്കലും ഈ ദൃശ്യങ്ങൾ പുറത്തുവരുമായിരുന്നില്ല. രാഷ്ട്രീയമായി ജയലളിതയെ ഉപയോഗിച്ചെന്ന ആരോപണവും ദിനകരനെതിരെ പ്രതിയോഗികൾ ഉയർത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണങ്ങള്‍.
