ഇസ്താംബൂള്‍: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു നേതൃത്വം നല്‍കിയവരും അനുയായികളുമടക്കം ആറായിരത്തിലേറെപ്പേര്‍ അറസ്റ്റില്‍. വിമത നീക്കം നടത്തിയ സൈനിക ഓഫിസര്‍മാരെയും ന്യായാധിപന്മാരെയും ജയിലിലടച്ചു. അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു വധശിക്ഷ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ഗോഗന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ജനാഭിപ്രായമാണു തീരുമാനങ്ങളെടുക്കുന്നതെന്നും, വധശിക്ഷ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിക്ഷവുമായി ആലോചിച്ചു തീരമാനമെടുക്കുമെന്നും എര്‍ഗോഗന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ പട്ടാള അട്ടിമറി ശ്രമത്തിനു കൂട്ടുനിന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന്റെ ഭാഗമായി 2004ലാണു തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്.