തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അംഗങ്ങളാണിവരെന്ന് പൊലീസ് പറയുന്നു


മൂവാറ്റുപുഴ: ഇരുപതംഗ ക്വട്ടേഷൻ സംഘം മൂവാറ്റുപുഴയിൽ വച്ച് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ്ഡ് കമ്പനികളിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ഈ സംഘം ഇവിടെ എത്തിയത്. തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അംഗങ്ങളാണിവരെന്ന് പൊലീസ് പറയുന്നു. 

മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ ധാരാളം പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തടി വിൽപ്പനയിലെ കമ്മീഷനുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. ക്രിമിനൽ കേസുകളിലെ പ്രതികളും റൗഡി ലിസ്റ്റിലുൾപ്പെട്ടവരുമാണ് ഈ സംഘത്തിലെ അംഗങ്ങൾ. വടിവാൾ, സൈക്കിൾ‌ ചെയിൻ തുടങ്ങി മാരകായുധങ്ങളും പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്നു. മൂവാറ്റുപുഴ സി. ഐ. സി ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളെ മൂവാറ്റുപുഴ സബ്ജെയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വഷണം പുരോഗമിക്കുകയാണ്. ഇവർക്ക് ക്വട്ടേഷൻ നൽകിയത് അങ്കമാലി, പെരുമ്പാവൂർ മേഖലയിലുള്ളവരായിരിക്കുമെന്നാണ് പൊലീസ് നിഗമനം. മയക്കുമരുന്ന് കേസിലെ പ്രതികളും പീഡനക്കേസിലെ പ്രതികളും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളും ഇവരിൽ ഉൾപ്പെടുന്നുണ്ട്. മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.