നടി ഭാനുപ്രിയക്കെതിരായ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്; പെണ്‍കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി
ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ്. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും അമ്മയെ പുഴൽ ജയിലിലേക്കും മാറ്റി. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും പൊലീസ്.
ചെന്നൈ: പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിന് നടി ഭാനുപ്രിയക്കെതിരായ കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയാണ് വഴിത്തിരിവിലേക്ക് നയിച്ചത്. ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും അമ്മയെ പുഴൽ ജയിലിലേക്കും മാറ്റി.
ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്നും പൊലീസ് പറയുന്നു. ജനുവരി 25 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.
Also Read: നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പെൺകുട്ടികളെ കണ്ടെത്തി; മനുഷ്യക്കടത്തെന്ന് സംശയം
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ നടി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകി. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നുവെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്. പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു.