അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്നാവശ്യപ്പെട്ട് ദിവസവും നിരവധി പരാതികളാണ് ട്വിറ്ററിന് ലഭിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ അക്കൗണ്ട് പൂട്ടില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 

പരാതി കിട്ടിയാലും ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ പൂട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ലോകനേതാക്കള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. അവരുടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയോ ചെയ്താല്‍ അവരെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്താനുള്ള ജനങ്ങളുടെ അവകാശവും ഇല്ലാതാക്കപ്പെടുകയാണ് ചെയ്യുന്നത്. മാത്രവുമല്ല ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുന്നത് കൊണ്ട് അവരെ നിശബ്ദരാക്കാനും കഴിയില്ല. എന്നാല്‍ അവരുടെ വാക്കും പ്രവര്‍ത്തിയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തടയിടാന്‍ മാത്രമേ അത് ഉപകരിക്കൂവെന്നും ട്വിറ്റര്‍ പറയുന്നു. നേതാക്കളുടെ ട്വീറ്റുകള്‍ പരിശോധിക്കാറുണ്ടെന്നും എന്നാല്‍ ഒരാളുടെ അക്കൗണ്ട് കൊണ്ട് ട്വിറ്ററിന്റെ വളര്‍ച്ചയ്‌ക്കോ സ്വാധീനത്തിനോ ഒരു മാറ്റവും വരില്ലെന്നും വിശദീകരിക്കുന്നു.