ചീമേനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയല്‍വാസികളായ രണ്ട് പേര്‍ പിടിയില്‍

കാസർകോട്: ചീമേനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയല്‍വാസികളായ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ രമേശനെ (50) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കയ്യൂര്‍ ആലന്തട്ടയിലെ ജയനീഷ് (28), തമ്പാന്‍ (50) എന്നിവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാത്രിയാണ് മകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രമേശൻ മാസ്റ്ററെ വീട്ടിന് സമീപം വെച്ച് പ്രതികള്‍ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശൻ മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ഒളിവില്‍ പോയ പ്രതികളില്‍ രണ്ട് പേരെ പോലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് പറയുന്നു. ഒളിവിലുള്ള മറ്റൊരു പ്രതിയെ പിടികൂടാനായി അന്വേഷണം നടത്തിവരുന്നു. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.