ദുബായ്: ദിവസവും ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രണ്ട് കുരുന്നുകള്‍ക്ക് അപ്രതീക്ഷിതമായി വി.വി.ഐ.പി പരിഗണന കിട്ടി. മാതാപിതാക്കള്‍ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാനെത്തിയ സഹോദരങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ കൗതുകത്തോടെ വീക്ഷിക്കുന്നതിനിടെയാണ് അധികൃതര്‍ പിടിച്ച് അവരെ വി.ഐ.പികളാക്കിയത്.

ഞായറാഴ്ച ദുബായ് റസിഡന്‍സി ആന്റ് ഫോറിൻ അഫയേഴ്സ് ഡറയക്ടർ ജനറൽ മേജർ മുഹമ്മദ് അൽ മറി ദുബായ് വിമാനത്താവളത്തിൽ പതിവ് പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. രണ്ടു കുട്ടികൾ ഏറെ കൗതുകത്തോടെ കൗണ്ടറിന് പിന്നില്‍ നിന്ന് എമിഗ്രേഷൻ നടപടികൾ വീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. മേജർ മുഹമ്മദ് അൽ മറി എമിഗ്രേഷന്‍ ക്യാബിന് ഉള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് എങ്ങനെയാണ് പാസ്പോർട്ട് പരിശോധിക്കുന്നതെന്നും മറ്റു നടപടികളും കാണാന്‍ അവസരവും നല്‍കി. കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും സ്വന്തം പാസ്‍പോര്‍ട്ട് സീല്‍ ചെയ്യാനുള്ള അവസരവും അദ്ദേഹം നല്‍കി. വിമാനത്താവളത്തിലെ സേവനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോ എന്ന് പരിശോധിക്കാനും ജീവനക്കാര്‍ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കാനുമാണ് താന്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെത്തുന്ന എല്ലാവര്‍ക്കും രാജ്യത്തേക്ക് ഹൃദ്യമായ സ്വീകരണം നല്‍കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്നും അല്‍ മറി കൂട്ടിച്ചേര്‍ത്തു.