ആലപ്പുഴ: ഒന്നും, എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ ആലപ്പുഴ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ചൈല്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ ഭിക്ഷാടനത്തില്‍ നിന്ന് മോചിപ്പിച്ചു. ബാലവേല, ബാലഭിക്ഷാടന തെരുവ് ബാല്യ കേരളത്തിനായി വനിതശിശു വികസന വകുപ്പ് നടപ്പാക്കുന്ന ശരണ്യബാല്യം പദ്ധതിയുടെ ഭാഗമായി അര്‍ത്തുങ്കല്‍ ബസിലിക്കയിലെ പെരുനാളിനോടനുബന്ധിച്ച്, പൊലീസ്, തൊഴില്‍ വകുപ്പ്, എന്നിവയുടെ പങ്കാളിത്തത്തോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ബാലഭിക്ഷാടനത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. 

കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം പെണ്‍കുട്ടികളേയും പെണ്‍കുട്ടികളുടെ അമ്മയെന്ന് അവകാശപ്പെട്ട എത്തിയ സ്ത്രീയേയും മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. ബാലഭിക്ഷാടനത്തിന് നിയോഗിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബാലഭിക്ഷാടനത്തിന് കുട്ടികളെ നിയോഗിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും നല്‍കാവുന്ന ശിക്ഷയാണ്.ബാലവേല, ബാലഭിക്ഷാടനം, കുട്ടികളെ കടത്തല്‍, ശാരീരിക അതിക്രമം തുടങ്ങി പ്രയാസകരമായ സാഹചര്യത്തില്‍പ്പെടുന്ന ഏത് കുട്ടികള്‍ക്കും അടിയന്തര സുരക്ഷയൊരുക്കുന്നതിന് 24 മണിക്കൂറും ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്സിന്റെ സേവനം ലഭ്യമാണ്.