അപ്പോഴാണ് യുവതി പറയുന്നത് രണ്ടുപേരിൽ ആരെയും താൻ വിവാഹം ചെയ്തിട്ടില്ല മറ്റൊരാളാണ് തന്റെ ഭർത്താവെന്ന്. അങ്ങനെ യുവതി മൂന്നാമനൊപ്പം പോയി.
ബംഗളൂരു: യുവതിയെച്ചൊല്ലി ഭർത്താക്കൻമാർ എന്നവകാശപ്പെട്ട് യുവാക്കൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തിയപ്പോൾ മൂന്നാമനൊപ്പം പോയാൽ മതിയെന്ന് യുവതി. ബംഗളൂരു ദേശീയ പാതയിലാണ് കഴിഞ്ഞ ദിവസം സിനിമാക്കഥയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതി ആരുടെ ഭാര്യയാണ് എന്ന കാര്യത്തിലായിരുന്നു തർക്കം. എന്നാൽ സംഭവം ഇവിടം കൊണ്ട് അവസാനിച്ചില്ല. തല്ലുണ്ടാക്കിയ പുരുഷൻമാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസ് ചാർജ്ജ് ചെയ്തു. അപ്പോഴാണ് യുവതി പറയുന്നത് രണ്ടുപേരിൽ ആരെയും താൻ വിവാഹം ചെയ്തിട്ടില്ല മറ്റൊരാളാണ് തന്റെ ഭർത്താവെന്ന്. അങ്ങനെ യുവതി മൂന്നാമനൊപ്പം പോയി.
ഈ പ്രശ്നത്തിന്റെ ബാക്ക് ഗ്രൗണ്ടിനെക്കുറിച്ച് പൊലീസ് പറയുന്നു. മുപ്പത്തിയെട്ട് വയസ്സുള്ള ശശികല ചിക്കബിഡാരു ഗല്ലു മൂർത്തി എന്ന ട്രാക്റ്റർ ഡ്രൈവർക്കൊപ്പമാണ് താമസിക്കുന്നത്. അതിന് മുമ്പ് 2000 ത്തിൽ രംഗസ്വാമി എന്നയാളെ വിവാഹം കഴിച്ചു. 2010 ൽ ഈ ബന്ധം അവസാനിച്ചു. പിന്നീട് രമേഷ് കുമാർ എന്നയാൾക്കൊപ്പമായി താമസം. അയാളെയും ഉപേക്ഷിച്ച് കുമാർ എന്നയാളെ വിവാഹം കഴിച്ചു. പിന്നീട് 2017 മുതലാണ് ചിക്കബിഡാരു ഗല്ലു മൂർത്തിക്കൊപ്പം ജീവിക്കുന്നത്.
എന്നാൽ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സിദ്ദരാജു എന്നയാൾ ശശികലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇവർ ഇരുവരും ഒന്നിച്ചു നിൽക്കുന്ന സമയത്താണ് ഇപ്പോഴത്തെ ഭർത്താവായ മൂർത്തി അവിടെയെത്തുന്നത്. മൂർത്തിയും സിദ്ധരാജുവും തമ്മിലാണ് ശശികലയ്ക്ക് വേണ്ടി പോരാടിയത്. അവസാനം ഇവർ തന്റെ സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റൊരാളാണ് തന്റെ ഭർത്താവെന്നും പറഞ്ഞ് ശശികല മൂന്നാമതൊരാൾക്കൊപ്പം പോകുകയായിരുന്നു.
