ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു
നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു
പാലക്കാട്: മണ്ണാർക്കാട്ട് ഉറങ്ങിക്കിടന്ന രണ്ടുപേർ ബസ് കയറി മരിച്ചു. കുഴൽക്കിണർ പണിക്കെത്തിയ ഛത്തീസ്‍ഗഡ് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പുലർച്ചെ 4.40നായിരുന്നു അപകടം.
ദേശീയപാതയിൽ കുന്തിപ്പുഴയിൽ പെട്രോൾ പമ്പിനു പിന്നിലെ മൈതാനത്താണ് ഇതര സംസ്ഥാന തൊഴിലാളികളെ ബസ് കയറി മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്‍ഗഡ് സ്വദേശികളായ സുരേഷ് ഗൗഡ, ബെല്ലി ഷോറി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി രാജേഷിനെ സാരമായ പരുക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു.
കുഴൽകിണർ നിർമ്മാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ രാത്രി മൈതാനത്ത് വാഹനം നിർത്തിയ ശേഷം, സമീപത്ത് കിടന്നുറങ്ങുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന സെന്റ് സേവ്യർ ബസ്, തിരിക്കുന്നതിനായി പിന്നോട്ടെടുക്കവേ, ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മുകളിൽക്കൂടി കയറി ഇറങ്ങുകയായിരുന്നു. അതേസമയം, അപകടം വരുത്തിയെന്ന് അറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താതെ പോയെന്നാണ് സംശിയിക്കുന്നത്. ബസ് കണ്ടെത്തിയ പൊലീസ്, ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.