അങ്കമാലി കിടങ്ങൂര്‍ സ്വദേശി അരുണ്‍ നിവാസില്‍ അരുണിനെയാണ് (27) കഴിഞ്ഞ 22 ന് വൈകീട്ട് ഏഴോടെ കാണാതായത്.
തൃശൂര്: തൃശൂര് പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ പാളുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മാനസീകരോഗാശുപത്രിയായ ഇവിടെ നിന്നും ഒരാഴ്ചക്കിടയില് കാണാതായത് രണ്ടാമത്തെ രോഗിയെയാണ്. നഗരത്തിലെ പ്രധാനപ്പെട്ട കോര്പറേഷന് ജനറല് ആശുപത്രിയിലെ സുരക്ഷയും ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്.
സര്ക്കാരില് നിന്നും തൃശൂര് കോര്പറേഷന് വലിയ കോലാഹലത്തോടെ ഏറ്റെടുത്ത ജനറല് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്ന കാര്യത്തില് അധികൃതരുടെ വീഴ്ച ചെറുതല്ല. ജീവനക്കാരുടെ കുറവ് തന്നെയാണ് ജനറല് ആശുപത്രിയുടെ വലിയ പ്രതിസന്ധി. പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഡോക്ടര്മാര്, നഴ്സുമാര്, സര്ജറി കണ്സള്ട്ടന്റുമാര്, സര്ജറി ജൂനിയര് കണ്സള്ട്ടന്റുമാര്, ശുചീകരണ ജീവനക്കാര് തുടങ്ങിയ തസ്തികകളിലും കാലങ്ങളായി ഒഴിവു നികത്തിയിട്ടില്ല. പലര്ക്കും കൃത്യ സമയത്ത് അവധി പോലും ലഭിക്കാറില്ലെന്നും ജീവനക്കാര് പരാതിപ്പെടുന്നു. ആശുപത്രിയില് ആകെയുള്ളത് മൂന്ന് സെക്യുരിറ്റി ജീവനക്കാര് മാത്രമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് സെക്യുരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ അഭാവം മുതലെടുത്ത് ഇവിടം രാത്രിയില് സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു.
രാത്രി ഡ്യുട്ടിക്ക് വരുന്ന സ്ത്രീ ജീവനക്കാര്ക്കുപോലും ഇതുകാരണം ദുരിതം അനുഭവിക്കേണ്ടി വരുന്നു. സമീപകാലം വരെ മികച്ച രീതിയില് പ്രവര്ത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഇന്ന് വെറും മുറി മാത്രമാണ്. ഇടക്കെപ്പോഴെങ്കിലും ആരെങ്കിലും തുറന്ന് അടച്ചു പോകുന്നതല്ലാതെ പ്രവര്ത്തിപ്പിക്കുന്നില്ല. മുഴുവന് ലൈറ്റുകളും എല്.ഇ.ഡിയാക്കിയെന്ന് അവകാശപ്പെടുന്നുവെങ്കിലും പലയിടത്തും ആശുപത്രി വരാന്ത ഇരുട്ടിലാണ്. ആറ് പേര് വേണ്ട അത്യാഹിത വിഭാഗത്തില് മൂന്നു പേരാണുള്ളത്. അതില് സേവനം ലഭിക്കുക രണ്ട് പേരുടെ മാത്രം.
അപകടങ്ങള് ഉള്പ്പടെയുള്ള പലതും ആദ്യം എത്തുന്നത് ജനറല് ആശുപത്രിയിലാണ്. എന്നിട്ടും അത്യാഹിത വിഭാഗത്തില് ഡോക്ടര്മാരെ നിയമിക്കാന് അധികൃതര്ക്കു കഴിഞ്ഞിട്ടില്ല. സര്ജറി വിഭാഗത്തിലെ കണ്സള്ട്ടന്റുമാരുടെ എണ്ണവും ആവശ്യത്തിനില്ല. മൂന്നു പേരില് ഒരു തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോള് സര്ജറി ജൂനിയര് കണ്സള്ട്ടന്റ് തസ്തിക മുഴുവന് ഒഴിഞ്ഞു കിടക്കുകയാണ്. നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില് ആകേ വേണ്ട 48 പേരില് പത്ത് പേരുടെ കുറവാണ് ഉള്ളത്. ഡി.എം.ഒ ഓഫീസില് നിന്നാണ് ഇവരുടെ നിയമനം നടത്തേണ്ടത്. ഗ്രേഡ് രണ്ട് തസ്തികയില്പ്പെടുന്ന ശുചീകരണ തൊഴിലാളികളില് 38 പേര് വേണ്ടിടത്ത് 26 പേരാണുള്ളത്.
അതേസമയം, മാനസീകാരോഗ്യ കേന്ദ്രത്തില് ഒരാഴ്ചക്കിടയില് രണ്ട് പേരെയാണ് കാണാതായത്. ജീവനക്കാര് ഏല്പ്പിച്ച മാലിന്യം കളയാന് പോയ യുവ എഞ്ചിനീയര് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അതിന് പിന്നാലെയാണ് മറ്റൊരു രോഗി കൂടിയെ കാണാതായത്. പരാതി നല്കാന് കൂടി അധികൃതര് മടിക്കുന്നുവെന്ന ആരോപണം രോഗികളുടെ ബന്ധുക്കള് ഉന്നയിക്കുന്നുണ്ട്. എന്ജിനീയറെ കാണാതായത് മൂടിവെച്ച അധികൃതര് ബന്ധുക്കളെത്തിയതിന് ശേഷമാണ് ഇത് പരാതിയായി പോലീസിനെ അറിയിച്ചത്.
അങ്കമാലി കിടങ്ങൂര് സ്വദേശി അരുണ് നിവാസില് അരുണിനെയാണ് (27) കഴിഞ്ഞ 22 ന് വൈകീട്ട് ഏഴോടെ കാണാതായത്. മുണ്ടും തോര്ത്തും മാത്രമായിരുന്നു ഈ സമയത്തെ വേഷം. പ്രമുഖ സ്ഥാപനങ്ങളില് മെക്കാനിക്കല് എഞ്ചിനീയറായി ജോലി നോക്കി വരികയായിരുന്നു. ആത്മീയതയില് അമിത ഇടപെടലുണ്ടായതോടെ ജോലികള് ഉപേക്ഷിച്ച് ഏകാന്തവാസത്തിലായിരുന്നു. ഇതോടെയാണ് അരുണിനെ ബന്ധുക്കള് പടിഞ്ഞാറെകോട്ടയിലെത്തിച്ചത്.
ആശുപത്രിയുടെ പിന്വശത്ത് ട്രാന്സ്ഫോര്മറിനോട് ചേര്ന്ന് മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുകയാണ്. മതിയായ വെളിച്ചം സൗകര്യങ്ങളും സുരക്ഷാ ജീവനക്കാരും ഇല്ല. ഇതോടൊപ്പമാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതും. നഗരത്തില് നിന്നും മാറിയാണെന്നതും, ഏതെങ്കിലും ആവശ്യത്തിന് അയ്യന്തോളില് നിന്നും എത്തണമെന്നതും പോലീസിന്റെ നിരീക്ഷണം ശക്തമല്ലാത്തത് ആശുപത്രിയുടെ സുരക്ഷയില്ലായ്മ വര്ധിപ്പിക്കുന്നു. സെക്യൂരിറ്റിക്കാരുടെയും മറ്റു ജീവനക്കാരുടെയും നിരുത്തരവാദിത്വപരമായ പ്രവര്ത്തികളാണ് ആശുപത്രിയെ ഈ അവസ്ഥയിലെത്തിക്കുന്നതെന്നാണ് ആക്ഷേപം.
