കേള്‍ക്കുമ്പോള്‍ ഒരു ഹോളിവുഡ് കോമഡി സിനിമയാണെന്ന് തോന്നിയേക്കാം. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ഒരു വിമാനം മോഷ്ടിക്കുന്നു. എന്നിട്ട് മോഷ്ടിച്ച വിമാനത്തില്‍ കയറി പറക്കുന്നു

യൂറ്റാ: വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നിനുമല്ല, ഒരു 'ചെറിയ' വിമാനം മോഷ്ടിച്ചതിനാണ്. 

കേള്‍ക്കുമ്പോള്‍ ഒരു ഹോളിവുഡ് കോമഡി സിനിമയാണെന്ന് തോന്നിയേക്കാം. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ഒരു വിമാനം മോഷ്ടിക്കുന്നു. എന്നിട്ട് മോഷ്ടിച്ച വിമാനത്തില്‍ കയറി പറക്കുന്നു. 'അതിസാഹസികമായ' പറക്കലിന് ശേഷം ഒരു വിമാനത്താവളത്തില്‍ പോയി ലാന്‍ഡ് ചെയ്യുന്നു. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയും ഇതുതന്നെയാണ്. വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന രണ്ട് വിരുതന്മാരാണ് കേസില്‍ പിടിയിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റിയത്.

കയ്യില്‍ കിട്ടിയ ഒരു ട്രാക്ടര്‍ ഓടിച്ചാണത്രേ ഇരുവരും ജെന്‍സണില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി, അത് ഓടിക്കാന്‍ തുടങ്ങി. വളരെ താഴ്ന്നുപറക്കുന്ന ഒരു വിമാനം പലരും ശ്രദ്ധിച്ചിരുന്നു. 

അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ച് ഇരുവരെയും പിടിക്കുകയായിരുന്നു. കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും സംഗതി അല്‍പം ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.