ഡേറ്റിംഗ് ആപ്പ് വഴി മസാജിനായി ഹോട്ടലിലെത്തി; വ്യവസായിയെ സ്ത്രീകൾ കത്തിമുനയിൽ കൊള്ളയടിച്ചു
- 100,000 ദിർഹമാണ് യുവതികള്‍ തട്ടിയെടുത്തത്
- പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ദുബായ്: ഡേറ്റിങ് ആപ്പ് വഴിയും വാട്സ് ആപ്പ് വഴിയും മസാജ് സെന്റർ തിരഞ്ഞെത്തിയ റഷ്യൻ വ്യവസായിയെ രണ്ടു സ്ത്രീകൾ ചേർന്ന് കത്തിമുനയിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അൽ ബർഷയിലെ ഹോട്ടലിൽ എത്തിയ വ്യവസായിയില്‍ നിന്നും 100,000 ദിർഹമാണ് യുവതികള്‍ തട്ടിയെടുത്തത്. വാട്സാപ്പ് വഴി ലഭിച്ച നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് വ്യവസായി ഇവിടെ എത്തിയത്. തൊഴില്‍ രഹിതരായ രണ്ട് യുവതികളാണ് കേസിലെ പ്രതികള്‍. വാട്സ്ആപ്പ് വഴി വഭിച്ച നമ്പറില്‍ വിളിച്ചപ്പോഴാണ് അല്‍ബര്‍ഷയിലെ ഹോട്ടലിലെത്താന്‍ വ്യവസായിക്ക് നിര്‍ദ്ദേശം ലഭിച്ചത്. ഇവിടെയെത്തി ഫോണില്‍ ബന്ധപ്പെട്ടോള്‍ ഹോട്ടലിന്‍റെ മൂന്നാം നിലയിലെ മുറിയിലേക്ക് എത്താന്‍ അറിയിച്ചു.
ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ ഒരു സ്ത്രീ അകത്തേക്ക് ക്ഷിച്ചു. ഇയാള്‍ മുറിയില്‍ കയറിയ സമയത്ത് കത്തിയുമായി ചാടി വീണ മറ്റൊരു യുവതി വ്യവസായിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. നൈജീരിയന്‍ യുവതികളാണ് പ്രതികള്‍. ഇവരുടെ ആക്രമണത്തില്‍ താഴെ വീണ വ്യവസായിയെ കത്തിമുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന 100000 ദിര്‍ഹം യുവതികള്‍ തട്ടിയെടുത്തു. കുറച്ച് നേരം ഇയാളെ മുറിയില്‍ പൂട്ടിയിട്ട യുവതികള്‍ പിന്നീട് ഇയാളെ വിട്ടയച്ചു. ഇവിടെ നിന്നും രക്ഷപ്പെട്ട വ്യവസായി പൊലീസിലെത്തി വിവരം പറയുകയായിരുന്നു. ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികളെ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഹാജരാക്കി. ഇരുവരും കുറ്റം നിഷേധിച്ചു. പ്രതികള്‍ക്കെതിരെ തെറ്റായ പേരുവിവരം കൈമാറിയതിനും പാസ് പോര്‍ട്ട് ഇല്ലാത്തതിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി കോടതി അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്.