മുഖത്തെ മുറിവിന് പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടര വയസ്സുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. വ്യാഴാഴ്ച വൈകീട്ടാണ് കൊയിലാണ്ടി പൂക്കാട് നാസര്‍ സുലൈമത്ത് ദമ്പതികളുടെ രണ്ടര വയസ്സുളള മകന്‍ ഷഹലിന്‍റെ മുഖത്ത് ചില്ലു തറച്ചുകയറി മുറിവേറ്റത്. രണ്ട് ഇ‍ഞ്ചുളള മുറിവുമായി രക്ഷിതാക്കള്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാവിയില്‍ മുഖത്തുണ്ടാകുന്ന പാ‍ട് ഭയന്ന് തുന്നലിടുന്നതിന് പകരം പ്ലാസ്റ്റിക് സര്‍ജറിക്കുള്ള കുറിപ്പുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തി. എന്നാല്‍ സര്‍ജറിക്ക് മുമ്പേ കുട്ടി മരിച്ചിരുന്നു.അനസ്തേഷ്യ നല്‍കിയതിലുളള പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കി. അതേ സമയം ചികില്‍സയില്‍ പിഴവ് പറ്റിയിട്ടുണ്ടെന് ആശുപത്രി അധികൃതര്‍ സമ്മതിക്കുന്നു.അനസ്തേഷ്യ നല്‍കിയപ്പോള്‍ കുട്ടിയുടെ ഹൃദയം നിലച്ചതാണ് മരണകാരണമെന്ന് ഡോ.പിഎ ലളിത പറഞ്ഞു.