രണ്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രണ്ടാനച്ഛനെ പൊലീസ് തിരയുന്നു
ഫരീദാബാദ്: രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ പൊലീസ് തിരയുന്നു. ഫരീദാബാദിലെ സരൈ ഖാജ മേഖലയിലാണ് സംഭവം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 22നാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ ആണ് രവിഗുപ്ത എന്നയാൾ വിവാഹം ചെയ്തിരുന്നത്. മറ്റ് വീടുകളിൽ ജോലിക്ക് പോയാണ് സ്ത്രീ ജീവിക്കുന്നത്. രണ്ട്, നാല് വയസുള്ള പെൺകുട്ടികളും എട്ട് വയസുള്ള ആൺകുട്ടിയുമാണ് ഇവർക്കുള്ളത്.
ഇവരുടെ ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണ് ഒന്നരവർഷം മുമ്പ് രവി ഗുപ്തയെ വിവാഹം ചെയ്തത്. രണ്ട് പെൺകുട്ടികളെയും അവരുടെ വാടകവീട്ടിൽ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് സ്ത്രീ വീട്ടുജോലിക്ക് പോയിരുന്നത്. മകൻ ഇൗ സമയം വീട്ടിൽ ഇല്ലായിരുന്നു. സ്ത്രീ ജോലിയിലായിരിക്കെ രവിഗുപ്ത പലതവണ ഫോണിൽ വിളിച്ച് രണ്ട് വയസുകാരി പെൺകുട്ടിക്ക് സുഖമില്ലെന്ന് അറിയിച്ചു. സ്ത്രീ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. ഉടൻ തന്നെ ദില്ലിയിലെ ആശുപത്രിയിൽ എത്തിക്കുകയും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ഡോക്ടർമാർ അമ്മയെ അറിയിച്ചു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ദില്ലി പൊലീസ് കലാവതി ആശുപത്രിയിൽ എത്തുകയും പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾ നടത്തുകയും ചെയ്തു. കുട്ടിയുടെ മരണം പൊലീസിൽ അറിയിച്ചതോടെ ആദ്യഘട്ടത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ടാനച്ഛൻ പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
രണ്ടാനച്ഛനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അയാളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഐ.പി.സി, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.