രണ്ട് വയസ്സ് പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്

അഹമ്മദാബാദ്: ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് വയസ്സായ പെണ്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. സെറാമിക് ടൈല്‍സ് ഫാക്ടറിയില്‍ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമായ കുഞ്ഞിനെ ബുധനാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാത്രിയോടെ കുഞ്ഞിന്‍റെ മൃതദേഹം അടുത്തുള്ള തടാകത്തില്‍ കണ്ടെത്തുകയായിരുന്നു. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ആരാണ് പ്രതിയെന്ന് പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. 

12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍‌ കുറഞ്ഞത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന പോക്സോ നിയമഭേദഗതി വന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭവം. ഓര്‍ഡിനന്‍സിന് ഏപ്രിലിലാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂട്ട ബലാത്സംഗത്തിന് ആജീവനാന്തം ജയില്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക.

12നും 16നും ഇടയില്‍ പ്രായമുളള കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി. സ്ത്രീകളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കിയിട്ടുണ്ട്. രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.