ഫേസ്ബുക്ക് വഴി കുരുക്കിലാക്കി വീണ്ടും പീഡനം; പ്ലസ്‍ ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍
പതിനേഴുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പെൺകുട്ടിയുമായി പരിചയത്തിലായത്.
കണ്ണൂര്‍: ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരിൽ വീണ്ടും പറശിനിക്കടവ് മോഡൽ ലൈംഗിക പീഡനം. പ്ലസ്‍ ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അർജുൻ, കാസർഗോഡ് മുളിയാർ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പെൺകുട്ടിയുമായി പരിചയത്തിലായത്.
പരിചയം മുതലെടുത്ത് അർജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടർന്നപ്പോഴാണ് പരാതി നൽകിയതും അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തതു. സമാനമായ രീതിയിലാണ് വിനോദും പെൺകുട്ടിയെ പീഡിപ്പിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാൾക്ക് 22ഉം രണ്ടാമത്തെയാൾക്ക് 20ഉം വയസ്സാണ് പ്രായം. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലർ ഫേസ്ബുക്ക് വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായും പൊലീസ് പറയുന്നു. ഇത്തരക്കാർക്കെതിരെ നിയമ നടപടി ഉണ്ടാകും.