വിചാരണ നടപടികൾ പൂർത്തിയായി വിധി പറയുന്നത് ഈ മാസം 12 ന്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയായി. കേസ് വിധി പറയുന്നതിനായി ഈ മാസം 12 ലേക്ക് മാറ്റി. സംഭവം നടന്ന 13 വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയായത്.

ഉദയകുമാര്‍ മരിച്ചത് ലോക്കപ്പ് മർദ്ദനം മൂലമാണെന്നതിന് നേരത്തേ ശാസ്‌ത്രീയ സ്ഥിരീകരണം ലഭിച്ചിരുന്നു. മരണം മാരകമായ മർദ്ദനം മൂലമെന്ന് ഫോറൻസിക് വിദഗ്ദ ഡോ.ശ്രീകുമാരി സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. 2005 സെപ്തബര്‍ 29നാണ് മോഷണ കുറ്റം ആരോപിച്ച് ഉദയകുമാര്‍ എന്ന യുവാവിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ മരണമടഞ്ഞു. കേസ് ഇല്ലാതാക്കാൻ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.