ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഡിവൈഎസ്പി ടി.അജിത് കുമാര്‍, ഇ.കെ. സാബു, മുന്‍ എസ്പി ടി.ഹരിദാസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും.

ഡിവൈഎസ്പി അജിത് കുമാർ, ഇ. കെ. സാബു എന്നിവർക്ക് ആറു വർഷം തടവും കോടതി വിധിച്ചു. ഇവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി വന്നത്. കേസില്‍ നിര്‍ണായകമായത് മാപ്പ് സാക്ഷികളായ പൊലീസുകാരുടെ മൊഴിയാണ്. പ്രാര്‍ത്ഥന ദൈവം കേട്ടുവെന്ന് ഉദയകുമാറിന്‍റെ അമ്മ പ്രതികരിച്ചു. 

2005 സെപംതംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. ഫോർട്ട് സിഐയുടെ സ്ക്വാഡിലുള്ള പൊലീസുകാർ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനിൽ വച്ച് ഉരുട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാൻ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം. വ്യാജ രേഖ ചമക്കൽ എന്നിവയ്ക്ക് നൽകിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. 

രണ്ട് കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്. പൊലീസുകാരായ കെ.ജിതകുമാർ, എസ്.വി.ശ്രീകുമാ‍ർ, എഎസ്ഐ കെ.വി.സോമൻ, ഫോർട്ട് എസ്ഐയായിരുന്ന ടി.അജിത് കുമാർ, ഫോർട്ട് സിഐയായിരുന്ന ടി.കെ.സാബു, ഫോർട്ട് അസി.കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമൻ മരിച്ചു. കൊലപാതക കേസിൽ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി. 

സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബർ 27ന് രാത്രിയിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.