'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക'; പ്രതിച്ഛായ വീണ്ടെുക്കാന്‍ യുഡിഎഫ് മുദ്രാവാക്യം
കോടതി വിധി നടപ്പാക്കുന്നതിനെക്കറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി പറഞ്ഞതെന്നും ശബരിമലയെ മാത്രം ഉദ്ദേശിച്ചല്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു
കൊച്ചി: ശബരിമല വിഷയത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെുക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് ഊർജ്ജിതമാക്കി. ഇതിൻറെ ഭാഗമായി യുഡിഎഫ് സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിശദീകരണ യോഗം കൊച്ചിയിൽ നടന്നു.'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക " എന്ന മുദ്രാവാക്യമുയർത്തിയാണ് യുഡിഎഫ് സിപിഎമ്മിനെതിരെ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
കൊച്ചി മറൈൻ ഡ്രൈവിലെ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശബരിമലയിലേക്ക് സ്ത്രീകളെ കടത്തി വിടാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ വിമർശിച്ച കെ.എം.മാണി അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് സംസാരിച്ചപ്പോൾ സർക്കാരിനൊപ്പം ചേർന്നു.
കോടതി വിധി നടപ്പാക്കുന്നതിനെക്കറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി പറഞ്ഞതെന്നും ശബരിമലയെ മാത്രം ഉദ്ദേശിച്ചല്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് കെ.എം.മുനീർ , അർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജനറൽ സെക്രട്ടറി ജോണി നെല്ലൂർ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ, വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
'സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.