ബന്ധുനിയമന വിവാദത്തില്‍  കെ.ടി. ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ജലീലീനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഗവർണ്ണറെ കാണുമെന്ന് കെ.പി.എ. മജീദ്. 

തിരുവനന്തപുരം: കെ.ടി. ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ജലീലീനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഗവര്‍ണ്ണറെ കാണുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 

ജലീല്‍ നടത്തിയത് അഴിമതിയും ചട്ടലംഘനവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയെ സമീപിക്കണമെന്ന കെ.ടി. ജലിലീന്‍റെ മുന്നണി ഏറ്റെടുക്കുമെന്ന് കെ.പി.എ. മജീദ് പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള ജലീലിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രതിഷേധം രാജി വെക്കും വരെ തുടരുമെന്നും മജീദ് വ്യക്തമാക്കി.

അതേസമയം, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചെന്ന് യൂത്ത് ലീത്ത് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി. ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിയും എസ്ബിഐ റീജ്യണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് ജലീലിന്‍റെ ബന്ധുവായ കെ.ടി.അദീബിന് നിയമനം നല്‍കിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

അദീബ് ഒഴികെ വന്ന എല്ലാ അപേക്ഷകരും സര്‍ക്കാര്‍-പൊതുമേഖല സ്ഥാനങ്ങളിലെ ജീവനക്കാരായിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നല്‍കിയതെന്ന് പി.കെ.ഫിറോസ് ആരോപിക്കുന്നു. അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അദീബിനെക്കാൾ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ലഭിച്ചെന്നാണ് ഫിറോസിന്‍റെ അവകാശവാദം.

അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീബിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നുമാണ് നേരത്തെ കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നത്. അഭിമുഖം നടത്തിയിട്ടും യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.