കോഴിക്കോട് ഹാട്രിക് ജയം തേടി എം.കെ.രാഘവന്‍
മതസാമുദായിക നേതാക്കളടക്കം പങ്കെടുത്ത പൗരസ്വീകരണങ്ങളും പരിപാടികളുമായി ലോക്സഭാസീറ്റ് നിലനിർത്താനുള്ള പ്രചരണ പരിപാടികൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. ആരെ സ്ഥാനാർത്ഥിയാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് എൽ ഡി എഫും ബിജെപിയും.
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ മൂന്നാം ഊഴത്തിന് ഒരുങ്ങി എം കെ രാഘവൻ. ഔദ്യോഗിക പ്രഖ്യാപനം വരും മുൻപേ തന്നെ സ്ഥാനാർത്ഥി പരിവേഷത്തിലാണ് അദ്ദേഹം. ജില്ലയിൽ എം പിക്ക് നൽകിയ പൗരസ്വീകരണത്തിലൂടെ പ്രചരണ പരിപാടികൾക്ക് തുടക്കമിടുകയാണ് യു ഡി എഫ്. പരിപാടിയിൽ മതസാമുദായിക നേതാക്കളുടെ സാന്നിധ്യവും യു ഡി എഫ് നേതൃത്വം ഉറപ്പാക്കി.
എന്നാൽ, സ്ഥാനാർത്ഥിയായി ആരെ നിശ്ചയിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് എൽ ഡി എഫും ബി ജെ പിയും. എൽ ഡി എഫിൽ ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് റിയാസ് സ്ഥാനാർത്ഥിയായേക്കും. ബി ജെ പി യിൽ കെ സുരേന്ദ്രനും പി കെ കൃഷ്ണദാസിനും കെ പി ശ്രീശനും അങ്കത്തിനിറങ്ങാനുള്ള അവസരത്തിന് ഒരു പോലെ സാധ്യതയുണ്ട്.
ഇടതിനൊപ്പം പോയ എം പി വീരേന്ദ്രകുമാർ നേടുന്ന വോട്ടും കോഴിക്കോട് ബി ജെ പി നേടിയ വോട്ടും തെരെഞ്ഞെടുപ്പിൽ എം കെ രാഘവന് നിർണായകമാവും.