ശബരിമല വിഷയം: നിയമസഭ ഇന്നും പ്രക്ഷുബ്ധമാക്കിയേക്കും; പ്രതിഷേധം തുടരാൻ പ്രതിപക്ഷം
ശബരിമല വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കിയേക്കും. പ്രതിഷേധം തുടരാൻ പ്രതിപക്ഷം. അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടിയന്ത പ്രമേയ നോട്ടീസ് നൽകും.
തിരുവനന്തപുരം: ശബരിമല പ്രശ്നം ഇന്നും നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിലൂന്നി രണ്ടാം ദിവസവും അടിയന്ത പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. ചോദ്യത്തര വേള മുതൽ പ്രതിഷേധം തുടങ്ങണോയെന്ന് രാവിലെ 8.30ക്ക് ചേരുന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും. ഇന്നലെ ചോദ്യത്തര വേള മുതൽ പ്രതിപക്ഷ പ്രതിഷേധിച്ചിരുന്നു. ബന്ധു നിയമന വിവാദത്തിലെ അടിയന്തര പ്രമേയം അടുത്ത ദിവസത്തേക്ക് മാറ്റാണ് തീരുമാനം.
നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്‍റെ നിലപാട്. നിയമസഭാസമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചു. പൊലീസ് നിയന്ത്രണങ്ങൾ ഭക്തർക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വി.എസ്.ശിവകുമാർ ആരോപിച്ചത്. ശിവകുമാറിന്‍റെ പ്രസംഗത്തിനിടെ റാന്നി എംഎൽഎ രാജു എബ്രഹാമിനെ സംസാരിയ്ക്കാൻ സ്പീക്കർ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം തുടർന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.
Also Read: ശബരിമലയെച്ചൊല്ലി നാടകീയരംഗങ്ങളും പ്രതിഷേധവും; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു