പെറുവിലെ കസ്‌കോ എന്ന പ്രദേശത്തെ ഒരു മരുഭൂമിയില്‍ ഗവേഷണം നടത്തുകയായിരുന്നു ഒരു കൂട്ടം പാരാനോര്‍മല്‍ ഗവേഷകര്‍. പരിശോധന ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോഴാണ് അവരത് കണ്ടത്. ഒരു കൂറ്റന്‍ കൈപ്പത്തിയുടെ അസ്ഥികൂടം. അതില്‍ മൂന്നു വിരലുകള്‍ മാത്രം.

ഒറ്റനോട്ടത്തില്‍ നൂറുകണക്കിന് വര്‍ഷം പഴക്കം തോന്നിപ്പിക്കുന്ന ഈ കൈപ്പത്തി ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത് അന്യഗ്രഹ ജീവികളുടെ കൈപ്പത്തിയായിരിക്കാമെന്നാണ് പുതിയ വാര്‍ത്തകള്‍.

മനുഷ്യന്റെ കൈപ്പത്തിയേക്കാള്‍ വളരെയധികം നീളമുണ്ട് ഇതിന്. മാത്രമല്ല, മനുഷ്യ കൈപ്പത്തിയേക്കാള്‍ അസ്ഥികളുടെ എണ്ണവും കൂടുതലാണ് ഗവേഷണ സംഘത്തിലെ ഒരംഗമായ ബ്രിയാന്‍ ഫോയിര്‍സ്റ്റര്‍ പറയുന്നു

ഒരിക്കലും ഇതൊരു മനുഷ്യന്റേതല്ലെന്നും ഇതൊരു അന്യഗ്രഹ ജീവിയുടേതാണെന്നുമാണ് ഗവേഷകര്‍ കരുതുന്നത്. റേഡിയോ കാര്‍ബണ്‍ ടെസ്റ്റും ഡിഎന്‍എ ടെസ്റ്റും നടത്തി കൈപ്പത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.