ഭര്‍ത്താവ് കുടുംബനാഥന്‍റെയും ഭര്‍ത്താവിന്‍റെയും ഉത്തരവാദിത്വം ചെയ്യാത്ത സാഹചര്യത്തിലാണ് ഭാര്യമാരുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്

കമ്പാല: സ്വന്തം ഭര്‍ത്താവിനോട് ലൈംഗിക ബന്ധം പുലര്‍ത്താന്‍ പണം വാങ്ങുന്ന ഭാര്യമാര്‍. ഇത്തരം ഭാര്യമാരുടെ വാര്‍ത്താണ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്നും വരുന്നത്. ഇത്തരത്തില്‍ 31,000 സ്ത്രീകള്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നു തന്നെ ലൈംഗികതയ്ക്ക് പണം വാങ്ങുന്നുവെന്നാണ് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവ് കുടുംബനാഥന്‍റെയും ഭര്‍ത്താവിന്‍റെയും ഉത്തരവാദിത്വം ചെയ്യാത്ത സാഹചര്യത്തിലാണ് ഭാര്യമാരുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഉഗാണ്ടന്‍ പത്രം ദി ന്യൂ വിഷന്‍ പറയുന്നത് ഇങ്ങനെ, ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയില്‍ ഒറ്റപ്പെട്ട നിലയില്‍ ചില ഭാര്യമാര്‍ തുടങ്ങിയ അടവ് ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. കുടുംബത്തിന്‍റെ അത്യാവശ്യത്തിനും വീട്ടു ചെലവിനുമുള്ള പണം കയ്യില്‍ കിട്ടിയാല്‍ മാത്രമേ ഭാര്യമാര്‍ ലൈംഗിക ബന്ധത്തിന് വഴങ്ങിക്കൊടുക്കാറുള്ളത്രേ. കുടുംബത്തിന്‍റെയും ഭാര്യമാരുടെയും അത്യാവശ്യങ്ങള്‍ മാറ്റിവെച്ച് ഭര്‍ത്താക്കന്മാര്‍ കുടിയന്മാരായി മാറാന്‍ തുടങ്ങിയതോടെയാണ് ഭാര്യമാര്‍ ഈ ആശയം പരീക്ഷിച്ച് തുടങ്ങിയത്. 

ഉത്തരവാദിത്വമില്ലാത്ത കുടുംബനാഥന്മാരെ ഇങ്ങിനെ പാഠം പഠിപ്പിക്കാന്‍ ആശയം കൊടുത്തത് ഒരു നൂറ്റാണ്ടായി ഉഗാണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ആംഗ്‌ളിക്കന്‍ സംഘടനയായ മദേഴ്‌സ് യൂണിയനാണ്. ഇതിന്റെ സെക്രട്ടറി റൂത്ത നാലുഗ്‌വ ഉപദേശിച്ച ആശയം 2015 ല്‍ 150 അമ്മമാര്‍ നടപ്പിലാക്കി. ഉത്തരവാദിത്വമില്ലാത്തന്മാരെ ഉത്തരവാദിത്വം ഉള്ളവരാക്കി മാറ്റാനുള്ള ആശയത്തെ പിന്നീട് ഉഗാണ്ടയിലെ മിക്ക സ്ത്രീ അവകാശ സംഘടനകളും പിന്തുണയ്ക്കുകയാണ്. 

ഈ പെണ്‍ബുദ്ധിയെ ഉഗാണ്ടയിലെ മതകേന്ദ്രങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ശക്തമായി എതിര്‍ക്കുന്നുണ്ട്. മാന്യമല്ലാത്തതും അപഹാസ്യവുമായ നടപടിയെന്നാണ് അവരുടെ അഭിപ്രായം. ഭാര്യയുമായുള്ള ലൈംഗികത ഒരാളുടെ അവകാശമാണെന്നും ഭര്‍ത്താവിന് അത് നിഷേധിക്കുന്നത് മാന്യതയല്ലെന്നും ഉഗാണ്ടന്‍ മന്ത്രിമാര്‍ പോലും പറയുന്നു. സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും പണം ഈടാക്കുന്നത് സദാചാര വിരുദ്ധവും തരംതാണ പരിപാടിയുമാണെന്നാണ് അവര്‍ പറയുന്നത്.