ലണ്ടൻ: നാല് പതിറ്റാണ്ട് മുമ്പ് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ അധ്യാപകൻ കുറ്റവാളിയെന്ന് കണ്ട് ശിക്ഷ വിധിച്ചു. ലണ്ടനിലെ മുൻ നിര കത്തോലിക്ക സ്കൂൾ ആയ സെന്‍റ് ബെനഡിക്ട് സ്കൂളിലെ മുൻ അധ്യാപകനായ ആൻഡ്രൂ സോപ്പർ (74) ആണ് ശിക്ഷിക്കപ്പെട്ടത്.

വിചാരണ നടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഇദ്ദേഹം 2011ൽ കൊസോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ 2016ൽ ഇദ്ദേഹത്തെ അവിടെ നിന്ന് പിടികൂടി കൈമാറുകയായിരുന്നു. 1970കളിലും 80കളിലുമായി പത്ത് വിദ്യാർഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിനാണ് കേസ്. സോപ്പറിനെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിയെന്ന് കണ്ടെത്തിയ ന്യായാധിപർ അദ്ദേഹത്തെ പത്ത് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

വടി ഉപയോഗിച്ച് കുട്ടികളുടെ ലൈംഗിക ഭാഗങ്ങളിൽ ഇയാൾ പീഡിപ്പിച്ചതിന് പ്രോസിക്യൂഷൻ തെളിവ് നൽകിയിരുന്നു. സ്കൂൾ അധികൃതർ സംഭവത്തിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകൻ എന്ന നിലയിലും പുരോഹിതൻ എന്ന നിലയിലും തന്‍റെ പദവിയെ ലൈംഗിക താൽപര്യത്തിനായി ദുരുപയോഗം ചെയ്തുവെന്ന് വിധിന്യായത്തിലും പറയുന്നു. വിദ്യാർഥികളെ വിവസ്ത്രനാക്കിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് അധികൃതരും പറയുന്നു.