ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എക്കെതിരെ എഫ്ഐആര്‍

ലക്നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ എംഎൽഎ കുൽദീപ് സിങ് സെങ്കറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ പോസ്കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരൻ അതുൽ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനാണ് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. അതുല്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിക്കുകയും എന്നാല്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പൊലീസ് അറസ്റ്റ് ചെയ്യുകയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു. എംഎല്‍എയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

2017 ജൂണ്‍ നാലിന് അയല്‍ക്കാരിലൊരാള്‍ എംഎംഎല്‍എയുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും എംഎല്‍എ ജോലി വാഗ്ദാനം ചെയ്തു. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് എംഎല്‍എയും കൂട്ടാളികളും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് ആദിത്യനാഥിനെ പരാതി അറിയിക്കുകുയം ചെയ്തു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.

ഒത്തുതീര്‍പ്പിലെത്തുന്നതിനായി എംഎല്‍എയുടെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നും പല സമ്മര്‍ദ്ദങ്ങളും ഉണ്ടായെന്നും ഇത് എതിര്‍ത്തതോടെ കള്ളക്കേസുകള്‍ പിതാവിനും അമ്മാവനും നേരെ രജിസ്റ്റര്‍ ചെയ്തെന്നും യുവതി വ്യക്തമാക്കിയിരുന്നു. പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.