കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ഇൗ വർഷവും മാറി
ദില്ലി: എണ്ണായിരത്തിൽ അധികം മനുഷ്യകടത്ത് കേസാണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇരകളായവരിൽ 182 വിദേശികൾ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചെന്നും നാഷനൽ ക്രൈം റൊക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. 2015ൽ 6877 കേസുകൾ ഇൗ ഇനത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം ഇത് 8132 ആയി ഉയരുകയായിരുന്നു. 15379 ഇരകളിൽ 58 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്.
പശ്ചിമ ബംഗാളാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ -3579.
രാജ്യത്തെ മൊത്തം കേസുകളിൽ 44 ശതമാനവും ഇവിടെയാണ്. 2015ൽ 1255 കേസുകളാണ് ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. ആസാമിന് പിറകിൽ രണ്ടാം സ്ഥാനത്തായിരുന്നു ബംഗാൾ. എന്നാൽ കഴിഞ്ഞ വർഷം ആസാമിൽ നിന്ന് കേവലം 91 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2015ൽ 1494 കേസുകളാണ് ആസാമിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. ഇൗ വർഷം 1422 കേസുകൾ റിപ്പോർട്ടുകൾ ചെയ്ത രാജസ്ഥാൻ ആണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിറകിൽ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്.
2015ൽ 131 കേസുകളാണ് രാജസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. ഗുജറാത്തിൽ നിന്ന് 47 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 66 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹി 14 -ാം സ്ഥാനത്താണ്. 2015ൽ 87 കേസുകളാണ് രാജ്യതലസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. 23117 പേരെയാണ് കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്ന് രക്ഷിച്ചത്. പ്രതിദിനം 63 പേർ എന്ന നിലയിലാണിത്.
രക്ഷപ്പെടുത്തിയവരിൽ 38 ശ്രീലങ്കക്കാരും ഒട്ടേറെ നേപ്പാളികളും ഉൾപ്പെടുന്നു. ബംഗ്ലാദേശികളും ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ളവരും ഇതിലുണ്ട്. നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, വേശ്യാവൃത്തി, നിർബന്ധിത വിവാഹം, യാചന, അശ്ലീല ചിത്രങ്ങൾ, അവയവമാറ്റം തുടങ്ങിയവക്കായുള്ള മനുഷ്യക്കടത്ത് ഭരണഘടനാ വകുപ്പ് 23(1) പ്രകാരം നിരോധിച്ചിട്ടുണ്ട്.