അലഹബാദിന്റെയും ഫൈസാബാദിന്റെയും പുനർനാമകരണത്തിന് യുപി സർക്കാരിന്റെ ഔദ്യോഗിക അനുമതി
കഴിഞ്ഞ മാസമാണ് അലഹബാദിന് പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്തത്. ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് ദീപാവലി ദിവസത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശ്: അലഹബാദ്, ഫൈസാബാദ് എന്നീ ജില്ലകളുടെ പേരുകൾ യഥാക്രമം പ്രയാഗ് രാജ്, അയോധ്യ എന്നിങ്ങനെ മാറ്റുന്ന വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക അനുമതി നൽകി. കഴിഞ്ഞ മാസമാണ് അലഹബാദിന് പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്തത്. ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് ദീപാവലി ദിവസത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
അലഹബാദിനെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യാൻ കാബിനറ്റ് അംഗീകാരം തേടിയിരുന്നുവെന്ന് സർക്കാരിന്റെ ഔദ്യോഗിക വക്താവ് തിങ്കളാഴ്ച അറിയിച്ചിരുന്നു. പുനര്‍നാമകരണത്തിന്‍റെ കാര്യത്തില്‍ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന കാബിനറ്റ് മീറ്റിംഗിൽ വിഷയം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം മറ്റ് ജില്ലകളുടെ പേര് മാറ്റവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
മീററ്റിലെ സർദാനയിൽ നിന്നുള്ള ബിജെപി എംഎൽഎ സംഗീത് സോം മുസാഫിർ നഗറിനെ ലക്ഷ്മി നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. മറ്റ് ജില്ലകളെ പുനർനാമകരണം നടത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.