സാധാരണക്കാരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ശ്രദ്ധ തിരിക്കാനാണ് സ്ഥല പേര് മാറ്റുന്നത് എന്ന് പിന്നാക്ക ക്ഷേമ മന്ത്രി ഒ.പി.രാജ്ബ‍ർ. സ്ഥലപേരുകൾ മാറ്റുന്ന ബിജെപി ആദ്യം മുസ്ലീം നേതാക്കളുടെ പേരുകൾ മാറ്റട്ടെ എന്നും രാജ്ബർ പരിഹസിച്ചു.

ലഖ്നൗ: സംസ്ഥാനങ്ങളുടേയും പ്രധാന നഗരങ്ങളുടേയും പേരുകള്‍ മാറ്റി പകരം ഹൈന്ദവ നാമങ്ങള്‍ നല്‍കുന്ന ബിജെപി നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നു. ഉത്തർപ്രദേശിലെ സ്ഥലപേര് മാറ്റങ്ങളെ വിമർശിച്ച് യുപി മന്ത്രി തന്നെയാണിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ശ്രദ്ധ തിരിക്കാനാണ് സ്ഥല പേര് മാറ്റുന്നതെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും ബിജെപി നേതാവുമായി ഓം പ്രകാശ് രജ്ബാര്‍ വിമര്‍ശിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എന്തിനാണ് നഗരങ്ങളുടേയും സംസ്ഥാനങ്ങളുടേയും പേര് മാത്രം ബിജെപി മാറ്റുന്നതെന്ന് ചോദിച്ച മന്ത്രി മുഗളുകൾ രാജ്യത്തിനായി സംഭാവന ചെയ്തത് പോലെ ആരും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മുഗള്‍സരായിയുടേയും ഫൈസാബാദിന്റേയും പേരുകള്‍ ബിജെപി മാറ്റിയിരിക്കുന്നു. സ്ഥലപേരുകൾ മാറ്റുന്ന ബിജെപി ആദ്യം മുസ്ലീം നേതാക്കളായ മുക്താർ അബ്ബാസ് നഖ്‍വി, ഷാനവാസ് ഹുസൈൻ, മൊഹ്സിൻ റാസാ എന്നിവരുടെ പേരുകൾ മാറ്റട്ടെ എന്നും രാജ്ബർ പരിഹസിച്ചു.

അടുത്തിടെയാണ് അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റേയും ഔറംഗാബാദിന്റേയും ഹൈദരാബാദിന്റേയും ആഗ്രയുടേയും പേരുമാറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി നേതാക്കള്‍. ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് രംഗത്ത് എത്തിയിട്ടുണ്ട്. ആഗ്രയെ 'ആഗ്രവാന്‍' എന്നോ 'അഗര്‍വാള്‍' എന്നോ പുനര്‍നാമകരണം ചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം. ലഖ്നൗവിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രസാദ് ഗാര്‍ഗ് ഇക്കാര്യം ഉന്നയിച്ചത്.