രണ്ടു ടീമുകളും നേരത്തേ തന്നെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു
സമാര: കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഒരുവിധം ജയിച്ചു കയറിയ ഉറുഗ്വെ ഫോം വീണ്ടെടുത്തപ്പോള് ആതിഥേയരായ റഷ്യ പരുങ്ങലില്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്ണയിക്കുന്ന പോരാട്ടത്തിന്റെ ആദ്യ പകുതിയില് എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് ഉറുഗ്വെ മുന്നിലെത്തിയിരിക്കുന്നത്. ഒമ്പതാം മിനിറ്റില് ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നിലംപറ്റെയുള്ള ഷോട്ടിലൂടെ സുന്ദരമായി വലയിലെത്തിച്ച് സുവാരസാണ് ലാറ്റിനമേരിക്കന് പടയെ ആദ്യം മുന്നിലെത്തിച്ചത്.
സ്വന്തം നാട്ടില് പിന്നിലായി പോയതിന്റെ ആഘാതത്തില് പിന്നീട് നിരവധി മുന്നേറ്റങ്ങളാണ് റഷ്യന് പട ഉറുഗ്വെയന് ഗോള് മുഖത്തേക്ക് നടത്തിയത്. എന്നാല്, ഉറുഗ്വെ ഗോള്കീപ്പര് ഫെര്ണാണ്ടോ മുസ്ലേറ സേവുകളുമായി കളം നിറഞ്ഞതോടെ ഗോള് സ്വന്തമാക്കാന് റഷ്യക്ക് സാധിച്ചില്ല. എന്നാല്,23-ാം മിനിറ്റില് ഉറുഗ്വെ വീണ്ടും ലക്ഷ്യം ഭേദിച്ചു. സുവാരസിനും സംഘത്തിനും ലഭിച്ച കോര്ണര് ഒരുവിധം റഷ്യന് പ്രതിരോധം തട്ടിയകറ്റി.
പക്ഷേ, അത് നേരെ എത്തിയത് ഡിയോഗോ ലാക്സാല്റ്റിന്റെ കാലില്. താരത്തിന്റെ ഇടങ്കാലന് ഷോട്ട് ഡെനി ചെറിഷ്കോവിന്റെ കാലില് തട്ടി വലയില് കയറി, ലോകകപ്പില് വീണ്ടുമൊരു സെല്ഫ് ഗോള് കൂടി പിറന്നു. ഇതോടെ റഷ്യ സമര്ദത്തിലായി. 36-ാം മിനിറ്റില് ലാക്സാല്റ്റിനെ ഫൗള് ചെയ്തതിന് രണ്ടാമത്തെ മഞ്ഞക്കാര്ഡും ലഭിച്ച ഇഗോര് സ്മോള്നിക്കോവ് കളത്തിനും പുറത്തു പോയതോടെ സമാരയില് റഷ്യന് ദുരന്തിനുള്ള വഴിയാണ് തെളിയുന്നത്. ഇരു ടീമുകളും നേരത്തേ പ്രീക്വാര്ട്ടറില് കടന്നിരുന്നു.
ഗോളുകളുടെ വീഡിയോ കാണാം...
