വാഷിങ്ടൻ: ആഗോള ഭീകരരുടെ പട്ടികയിൽ ആറ് ഭീകരരെക്കൂടി ഉള്‍പ്പെടുത്തി യുഎസ്. ഇവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ഇവര്‍ക്കെതിരെ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് താലിബാൻ ഭീകരർക്കും രണ്ട് ഹഖാനി നെറ്റ്‌വർക്ക് നേതാക്കള്‍ക്കുമാണ് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്. ഭീകരവിരുദ്ധ പോരാട്ടത്തിൽ സഹകരിക്കാനും ഭീകരർക്ക് സഹായം നൽകുന്നത് നിർത്താനും വീണ്ടും പാക്കിസ്ഥാന് മുന്നറിയിപ്പു നൽകുകയും ചെയ്തു യു എസ് ഭരണകൂടം.

താലിബാൻ നേതാക്കളായ അബ്ദുൽ സമദ് സാനി, അബ്ദുൽ ഖാദിർ ബാസിർ, ഹാഫിസ് മുഹമ്മദ് പോപ്പൽസായ്, മൗലവി ഇനായത്തുല്ല, ഹഖാനി നെറ്റ്‌വർക്ക് നേതാക്കളായ ഫഖീർ മുഹമ്മദ്, ഗുലാ ഖാൻ ഹമീദി എന്നിവർക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. ആറു പേരെയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാർട്മെന്റിന്റെതാണ് നടപടി. ഭീകരസംഘടനകൾ, ലഹരിക്കച്ചവടക്കാർ മുതലായവർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ അധികാരമുള്ള യുഎസ് സർക്കാർ വിഭാഗമാണിത്. ഇതോടെ ഇവർക്ക് യുഎസിൽ സ്വത്തുണ്ടെങ്കിൽ അതു മരവിപ്പിക്കും. മാത്രമല്ല, യുഎസ് പൗരൻമാർക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനി മുതൽ സാധ്യമല്ലാതാവും. ഭീകരപ്രവര്‍ത്തനത്തിനെതിരായി ശക്തമായ നിലപാടെടുക്കുന്ന സമീപനമായാണ് നീക്കത്തെ കാണുന്നത്.