പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ പ്രചാരണ വിഷയം അമേരിക്കയുടെ തകര്‍ന്ന സാമ്പത്തികാവസ്ഥയായിരുന്നു. പ്രസിന്റായാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറുമെന്ന വാഗ്ദാനമാണ് അധികാരത്തിലേറി ആദ്യ ആഴ്ചയില്‍ തന്നെ ട്രംപ് നടപ്പാക്കുന്നത്. യൂറോപ്യന്‍ യൂണിയന് സമാനമായി 12 രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നില്‍. അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തീരുമാനം ഗുണമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ തീരുമാനം ചൈനയെ സഹായിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഗര്‍ഭഛിദ്രം നടത്താന്‍ വിദേശത്തെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കി. ലോകസാമ്പത്തിക വ്യവസ്ഥയുടെ 40 ശതമാനം കയ്യാളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു ടിപിപി. അമേരിക്കയെ കൂടാതെ ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, മലേഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളായിരുന്നു ടിപിപിയില്‍ ഉണ്ടായിരുന്നത്. അമേരിക്ക പിന്മാറുന്നതോടെ സാമ്പത്തിക രംഗത്തെ ഏറ്റവും ശക്തമായ അന്താരാഷ്‌ട്ര കൂട്ടായ്മയാണ് ഇല്ലാതാവുന്നത്. അമേരിക്കയിലെ ജനങ്ങള്‍ക്ക് ജോലി നല്‍കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.