സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്ക. പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ എല്ലാ വഴികളും പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. താലിബാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭീകര സംഘടനകളുടെയും താവളങ്ങള്‍ ഇല്ലാതക്കണമെന്ന അമേരിക്കയുടെ ആവശ്യത്തോട് ഇതുവരെ പാകിസ്ഥാന്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന് നല്‍കിവരുന്ന രണ്ട് ബില്യണിലധികം ഡോളറിന്റെ സുരക്ഷാ സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ശക്തമായ മുന്നറിയിപ്പ. പാക്കിസ്ഥാനുമായി സുരക്ഷാ വിഷയം മാത്രമല്ല അമേരിക്ക ഉന്നയിക്കുന്നതെന്നും ഭീകരസംഘടനകളെ ഇല്ലാതാക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റുപല വഴികളുമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ നിരീക്ഷണപ്പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയിരുന്നു. 33 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റിയിട്ടും പാകിസ്ഥാന്‍ തങ്ങളെ വിഡ്ഢികളാക്കിയെന്ന് നേരത്തെ ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.