അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയില്‍ നിയമങ്ങളുടെ പരിധി വിപുലമാക്കി ട്രംപ് ഭരണകൂടം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മൂന്ന് ലക്ഷം ഇന്ത്യക്കാരടക്കം അനധികൃതമായി കഴിയുന്ന ലക്ഷക്കണക്കിന് പേര്‍ പുറത്താക്കല്‍ ഭീഷണി നേരിടും. നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു.

അതേസമയം അനധികൃത കുടിയേറ്റ നിയമത്തില്‍ അമേരിക്ക പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മെക്‌സിക്കോ രംഗത്തെത്തി. മെക്‌സിക്കോക്കാരല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്ന വ്യവസ്ഥയോടാണ് മെക്‌സിക്കോ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മെക്‌സിക്കോയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍, ആഭ്യന്തരസുരക്ഷാ മേധാവി ജോണ്‍ കെല്ലി എന്നിവരുമായി പ്രസിഡന്റ് എന്‍റീക് നിയറ്റോ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനേ അമേരിക്കയുടെ പുതിയ നടപടികള്‍ ഇടായാക്കൂ എന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.