എം.പിയായത് പുറത്തുനിന്നാണെങ്കിലും കേരളത്തിലെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന് വി മുരളീധരന്‍
മലയാളിയായ എം.പി എന്ന നിലയില്‍ മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: മഹാരാഷ്‌ട്രയില്‍ നിന്നുള്ള എം.പിയാണെങ്കിലും കേരളത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാരും പാര്‍ട്ടിയും തന്നെ ചുമതലപ്പെടുത്തിയതെന്ന് വി. മുരളീധരന്‍ എംപി. ഇന്ന് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയായ എം.പി എന്ന നിലയില്‍ മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കം കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. വി മുരളീധരൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭയിൽ ഭരണപക്ഷത്തെ മലയാളികളുടെ എണ്ണം നാലായി ഉയർന്നു. ബി.ജെ.പി അംഗസംഖ്യ രാജ്യസഭയിൽ 69 ആയി ഉയർന്നപ്പോൾ കോൺഗ്രസിന്റേത് 50 ആയി കുറഞ്ഞു.