തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിന്‍ സമരത്തില്‍ പൊലീസിനെതിരെ വി എസ് അച്യുതാനന്ദന്‍. എല്‍പിജി ടെര്‍മിനലിനെതിരായി സമരം ചെയ്‍ത ജനങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിനു നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് വിഎസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി . പൊലീസ് നടപടികൾ നിർത്തിവയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ ദേശീയ മഹിളാ ഫെഡറേഷനും രംഗത്തു വന്നു . പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ഇടതുപക്ഷ നയമല്ല . മന്ത്രി കൊടുത്ത ഉറപ്പെങ്കിലും പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു .

വൈപ്പിനിൽ നാളെ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു . സമരക്കാരുമായി മുഖ്യമന്ത്രി ബുധനാഴ്ച ചർച്ച നടത്തും . നാളെ എറണാകുളം ജില്ലയിലെ മത്സ്യതൊഴിലാളികൾ കടലിൽ പോകാതെ, തീരദേശ ഹർത്താൽ ആചരിക്കുമെന്ന് ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

അതേസമയം പുതുവൈപ്പ് എല്‍പിജി ടെർമിനലിലെ നിർമ്മാണ ജോലികൾ നിർത്തിവയ്ക്കുന്നതായി ഐഒസി അധികൃതർ ഇക്കാര്യം അറിയിച്ചെന്ന് എസ് ശർമ്മ പറഞ്ഞു . ബുധനാഴ്ചത്തെ ചർച്ച വരെ നിർത്തിവയ്ക്കാനാണ് തീരുമാനം .