ദിവസവും ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ എന്നാണ് പഴമൊഴി. എന്നാല്‍ ആപ്പിള്‍ കൊടുത്ത് വാലന്റൈനെ സന്തോഷിപ്പിക്കൂ എന്നാണ് പുതുവിപണി പറയുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ച് ഹാപ്പി വാലന്റൈന്‍ എന്ന് എഴുതിയിട്ടുള്ള ആപ്പിളുകളാണ് യു.എ.ഇയിലെ ഈ വര്‍ഷത്തെ ആകര്‍ഷണം. നെതര്‍ലന്റ്സില്‍ നിന്ന് വരുന്ന ഈ ആപ്പിള്‍ ഒരെണ്ണത്തിന്റെ വില ഒന്‍പത് ദിര്‍ഹം 95 ഫില്‍സ്. അതായത് 180 രൂപയില്‍ അധികം. ചുവന്ന് തുടുത്തിരിക്കുകയാണ് യു.എ.ഇയിലെ വാലന്‍റൈന്‍സ് ഡേ വിപണി. പൂക്കളും ബൊക്കെകളും ചോക്കളേറ്റുകളും ടെഡി ബെയറുകളും സ്നേഹ സന്ദേശമുള്ള കാര്‍ഡുകളുമെല്ലാമുണ്ട്.

ചുവപ്പ് നിറം തന്നെയാണ് വസ്‌ത്ര വിപണിയിലും നിറഞ്ഞ് നില്‍ക്കുന്നത്. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വാലന്റൈന്‍ വസ്‌ത്ര ശേഖരമുണ്ട്. ഹൃദയാകൃതിയില്‍ ഉള്ള കേക്കുകള്‍ക്കാണ് പ്രണയദിന വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. പ്രണയ സന്ദേശമുള്ള കപ്പ് കേക്കുകള്‍ക്കും ആവശ്യക്കാരുണ്ട്. സുഗന്ധ ദ്രവ്യങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളുമെല്ലാം വാലന്റൈന് സമ്മാനിക്കാനായി വിപണി ഒരുക്കി വച്ചിട്ടുണ്ട്.